P A Mohammad riyas on nuns arrest
28, July, 2025
Updated on 28, July, 2025 13
![]() |
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഒരു ഉദ്യോഗസ്ഥൻ അതിൽ കൂട്ട് നിന്ന് പരസ്യ വിചാരണ ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മതനിരപേക്ഷതയ്ക്ക് പോറൽ ഏൽക്കുന്ന പരിപാടി ബിജെപി തുടരുകയാണ്
മുഖ്യമന്ത്രിയായിരിക്കെ മോദി ഗുജറാത്തിൽ ചെയ്തത് എന്തൊക്കെയാണ് എന്ന് നമുക്കറിയാം. കന്യാസ്ത്രീകളുടെ മോചനത്തിനായി നമ്മളെല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിയ്ക്കും ഉണ്ടായിട്ടുള്ള അനുഭവമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
VC മാരുടെ RSS അനുകൂല പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വി.സി മാർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും, ആർഎസ്എസ് ഉത്തരവാദത്തപ്പെട്ട സ്ഥാനത്തിലിരിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ മുഴുവൻ DCC പ്രസിഡൻറ്മാരുടെ മനസ്സാണ് പാലോട് രവി പങ്കുവെച്ചത്. എൽഡിഎഫിന്റെ ഭരണം കേരളത്തിൽ ഇനിയും വരും എന്ന് പറഞ്ഞാൽ മറ്റു 13 ജില്ലകളിലും ഡിസിസി പ്രസിഡൻ്റ്മാരെ മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
മതനിരപേക്ഷ ഇന്ത്യയ്ക്ക് മേൽ വീണ്ടും കറുത്ത കറ. ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിയ്ക്കും ഉണ്ടായിട്ടുള്ള അനുഭവം. മാതാപിതാക്കളുടെ അനുവാദത്തോടെ നിർധനരായ രണ്ടു പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോകുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ഇവരെ കള്ളക്കേസിൽ കുടുക്കിയത്.
മതവർഗീയ സംഘടനയായ ബജ്‍രംഗ്ദളിന്‍റെ പ്രവർത്തകരെ വിളിച്ചുകൂട്ടി ട്രെയിൻ ടിക്കറ്റ് എക്‌സാമിനറാണ് ഇവരെ ആൾക്കൂട്ട വിചാരണയ്ക്ക് ഇട്ടുകൊടുത്തതെന്ന വിവരം ഞെട്ടിക്കുന്നതാണ്. സ്റ്റാൻ സാമിയും ഗ്രെഹാം സ്റ്റെയിനുമൊക്കെ സമീപകാല ദുഃഖങ്ങളായി ഇന്നും നമുക്കു മുൻപിൽ ജീവിക്കുമ്പോൾ ഈ സംഭവത്തെ വെറും കള്ളക്കേസ് മാത്രമായി കാണാനാകില്ല. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനേയും പ്രീതി മേരിയേയും മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും വേണ്ടി നമുക്ക് കൈകോർക്കാം.